RSS

Followers

"ഈണമറിയാത്ത പാട്ടുകള്‍ "


"കാഫ് മലകണ്ട പൂങ്കാറ്റേ..
കാണിക്ക നീ കൊണ്ടു വന്നാട്ടെ..
കാരക്ക കായ്ക്കുന്ന നാടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടേ..."
--------
"എടാ..നിനക്ക് സ്കൂളിലെ പരിപാടിക്ക് നീ പാടണം എന്ന് പറഞ്ഞ ആ പാട്ട് ദാ മേലേത്തങ്ങാടീല് ഒരു പാട്ടുകാരന്‍ വിക്ക്ണ്ണ്ട്..വേണേ വേഗം പോയ് വാങ്ങിക്കോ.."
--------
മരക്കാര് കാക്കയുടെ കടയില്‍ നിന്നും ചെറിയ കുപ്പിയില്‍ വെളിച്ചെണ്ണയും പേപ്പറില്‍ ചുരുട്ടിക്കെട്ടിയ പപ്പടവുമായി മടങ്ങുമ്പോഴാണ് എതിരെ വന്ന അബ്ദു ബാപ്പുട്ടിയോട് അക്കാര്യം പറയുന്നത്.
അത് കേട്ട പാതി ബാപ്പുട്ടി അങ്ങോട്ട് കുതിച്ചു..
--------
അങ്ങാടിയിലേക്കെത്തിയപ്പോഴേക്കും ദൂരെ നിന്നേ അവനത് കണ്ടു..
പലചരക്കുകാരന്‍ അബ്ദുള്ളാക്കാന്റെ കടയുടെ തൊട്ടടുത്ത ഒഴിഞ്ഞ പീടികക്കോലായയില്‍
സുന്ദരനായ ആ ചെറുപ്പക്കാരന്‍ കൈയ്യില്‍ ഒരു മൈക്രോ ഫോണൂമായി നിന്ന് ഉറക്കെ പാടുകയാണു.
അവന്റെ പ്രിയപ്പെട്ട പാട്ട്.."കാഫ് മലകണ്ട പൂങ്കാറ്റേ......."
--------
വൈകുന്നേരമായതിനാല്‍ പണികഴിഞ്ഞെത്തിയവരും സൊറപറഞ്ഞിരിക്കുന്നവരുമൊക്കെയായി ഗ്രാമത്തിലെ അങ്ങാടി സജീവം. ഒരു പറ്റം ആളുകള്‍ ആ പാട്ടുകാരന്റെ മുന്നില്‍ കൂടി നില്‍ക്കുന്നുണ്ട്..നല്ല ഘന ഗാംഭീര്യമുള്ള അയാളുടെ ശബ്ദം അങ്ങിങ്ങായി തെളിയാന്‍ തുടങ്ങിയ പെട്റോമാക്സുകളും മണ്ണെണ്ണ വിളക്കുകളും നിറഞ്ഞ അങ്ങാടിയില്‍ നന്നേ മുഴങ്ങിക്കേള്‍ക്കുന്നുണ്ടായിരുന്നു.
--------
പാട്ടുകാരനു മുന്നില്‍ വിരിച്ചിരിക്കുന്ന ചെറിയ ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ പല മുഖചിത്രങ്ങളിലുള്ള പാട്ടു പുസ്തകങ്ങള്‍ നിരത്തിവെച്ചിരിക്കുന്നു.ആളുകള്‍ അത് മറിച്ച് നോക്കുകയും ചിലരൊക്കെ അത് വാങ്ങുകയും ചെയ്യുന്നുണ്ട്.
--------
ബാപ്പുട്ടി അയാള്‍ പാട്ട് പാടുന്നതും നോക്കി നിന്നു..എന്നാല്‍
അംഗവിക്ഷേപങ്ങളോടെ കൂട്ടം കൂടിയവരെ ഹരം പിടിപ്പിച്ച
അയാളുടെ പത്രാസു വേഷമാണ് അവനെ കൂടുതല്‍ ആകര്‍ഷിച്ചത്..
--------
ഹോ! എന്തൊരു തിളക്കമുള്ള കുപ്പായം!
ഒപ്പം നല്ല ബെല്‍ബോട്ടം പാന്റും..
കയ്യില്‍ വലിയ വാച്ചും നല്ല കറുത്ത ഹിപ്പി മുടിയും..
സിനിമാ കലണ്ടറിലെ എംജീയാറിന്റെ ശേലാ അയാള്‍ക്ക്..
കൗതുകമാര്‍ന്ന ആരാധനയോടെ അവന്‍ അയാളെ നോക്കി നിന്നു പോയി ....
--------
പാട്ടുകാരനു പിന്നിലായി വലിയ പെട്ടിക്കരികില്‍ സുന്ദരിയായ ഒരു വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടി പാട്ടുപുസ്തകങ്ങള്‍ വില്‍ക്കുകയും കാശുവാങ്ങുകയും ചെയ്യുന്നുണ്ട്.
ഒപ്പമുണ്ടായിരുന്ന അബ്ദു അവന്റെ വള്ളി നിക്കറിന്റെ ഏതോ അഗാധതയില്‍ നിന്നും നാണയ ത്തുട്ടുകള്‍ തപ്പിയെടുത്ത് ആ പെണ്‍കുട്ടിക്ക് നേരെ നീട്ടി...
അവള്‍ അവനോട് നല്ല ഭംഗിയുള്ള ചിരി സമ്മാനിച്ച് കൊണ്ട് അവന്‍ ചൂണ്ടിക്കാണിച്ച പുസ്തകമെടുത്ത് കൊടുത്തു..
--------
അവന്‍ നിധി വാങ്ങുന്ന പോലെ അവളുടെ കയ്യില്‍ നിന്നും അത് വാങ്ങി..
ഒരു കോപ്പി വേണോ എന്ന ഭാവത്തോടെ ആ പെണ്‍കുട്ടി ബാപ്പുട്ടിക്ക് നേരേയും നീട്ടി.
--------
അവന്‍ തിരിഞ്ഞ് അബ്ദുവിനോട് ചോദിച്ചു.
--------
"എടാ എത്രേയായെടാ അയ്ന്?"
"അയ്നു നല്ല പൈസായിക്ക്ണ്‍..."
"എത്രേ?"
"പയ്നഞ്ച് പൈസാ!"
"ഹോ! പയ്നഞ്ച് പൈസേ..!"
--------
പിഞ്ഞിത്തുടങ്ങിയ തന്റെ കീശ തപ്പാന്‍ ബാപ്പുട്ടി തുനിഞ്ഞില്ല.
ഉമ്മ കടം പറഞ്ഞാണ് പലചരക്ക്കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാറ്..അതിനുള്ള
അയാളുടെ മുറുമുറുപ്പ് തന്നെ ഇപ്പോഴും ചെവില്‍ നിന്നും മാഞ്ഞിട്ടില്ല..
--------
" ഞാമ്പിന്നെ വാങ്ങിക്കോളാം.."
"ഇയല്ലേ കാഫ് മല കണ്ട പൂങ്കാറ്റ് പാട്ട് പുസ്തകം വേണംന്ന് പറഞ്ഞീനീം?"
--------
അബ്ദുവിന്റെ ചോദ്യത്തിനുത്തരം പറയാതെ പുസ്തകം നീട്ടി നില്‍ക്കുന്ന ആ പെണ്‍കുട്ടിയെ കാണാത്ത മട്ടില്‍ ബാപ്പുട്ടി ആള്‍ക്കൂട്ടത്തില്‍ നിന്നും പിന്‍ വലിഞ്ഞു..
--------
അവനു വല്ലാത്ത സങ്കടം തോന്നി...
കാശുണ്ടായിരുന്നെങ്കില്‍ ആ സുന്ദരിക്കുട്ടിയോട് "എനിക്കും ഒരെണ്ണം !" എന്ന് ഗമയില്‍ പറഞ്ഞ്
വാങ്ങാമായിരുന്നു...
--------
പാടവരമ്പിലേക്കിറങ്ങി മങ്ങിയ വെളിച്ചത്തില്‍ -തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍
ആ ഗായകന്റെ പാട്ട് കാറ്റിലൂടെ അവ്യക്തമായ ഒരലയൊലിയായ് അവനെ പിന്തുടര്‍ന്നു കൊണ്ടിരുന്നു...
--------
**************************************
--------
വര്‍ഷങ്ങള്‍ക്കു ശേഷം പത്രപ്രവര്‍ത്തകവേഷം കെട്ടിയാടി നഗരത്തിലെ പത്രമാഗസിനുകളില്‍ കയറിയിറങ്ങി ഉപജീവനമാര്‍ഗ്ഗം തേടിയ നാളിലാണ് ഒരു പെരുന്നാള്‍ ദിന സപ്ലിമെന്റിലേക്കായി മാപ്പിളപ്പാട്ടിലെ പഴയ കലാകാരന്മാരെക്കുറിച്ചൊരു ഫീച്ചറ് തയ്യാറാക്കുവാനായി പലരേയും തേടിപ്പിടിച്ച് കാണേണ്ടി വന്നത്...
--------
കുറഞ്ഞ നാളുകളിലെ അന്വേഷണം കൊണ്ട് തന്നെ മാപ്പിളപ്പാട്ടിനെ ഉപജീവനമാക്കി ഗാനമേളകളിലൂടേയും നാല്‍ക്കവലകളിലും വിവാഹ സദസ്സുകളിലും പാടിയവരുമൊക്കെയായി കഴിഞ്ഞുപോയ ഒരു തലമുറയുടെ സ്ഥിതി തുലോം ശോചനീയമായിരുന്നു എന്നയാള്‍ തിരിച്ചറിഞ്ഞു...എങ്കിലും പലരും കലയെ നെഞ്ചിലേറ്റി ജീവിച്ചതിനാല്‍ അതൊരു ജീവിത പരാജയമായ് കാണാന്‍ സമ്മതിക്കുകയുമുണ്ടായില്ല എന്നതയാള്‍ക്ക് കൗതുകമുളവാക്കി.
--------
എന്നാല്‍ ഒരു കാലഘട്ടം മുഴുവന്‍ നെഞ്ചിലേറ്റിയ ഒരു പ്രവാസ ഗാനത്തിന്റെ രചയിതാവ് കൂടിയായ ഗായകനെ അയാള്‍ എത്രയന്വേഷിച്ചിട്ടും കണ്ടെത്താനായില്ല...
--------
വാക്കുകള്‍ കൂരമ്പുപോലെ തറക്കുന്ന വരികളും ആലാപന ശൈലിയുമുള്ള ആ ഗായകന്‍ തിളങ്ങിനില്‍ക്കേ തന്നെയാണ് അയാള്‍ ഗാന രംഗത്ത്നിന്നും പൊടുന്നനേ അപ്രത്യക്ഷനായത്.
അതില്‍ പിന്നെ അയാളെക്കുറിച്ചും അന്ന് വീടുമാറി പോയ കുടുംബത്തെക്കുറിച്ചും ആര്‍ക്കും ഒരു വിവരവുമില്ലായിരുന്നു.
--------
ഇയാളെക്കൂടി കിട്ടിയിരുന്നെങ്കില്‍ ഫീച്ചര്‍ പൂര്‍ത്തിയാക്കാമായിരുന്നു എന്ന് അയാള്‍ വേവലാതി പൂണ്ടു..അങ്ങനെയാണ് അകലെ ഒരു ഗ്രാമത്തില്‍ പഴയ ഒരു മാപ്പിളപ്പാട്ടുകാരന്‍ ഉണ്ട് എന്ന് വിവരം കിട്ടിയതിനടിസ്ഥാനത്തില്‍ ആണ് അയാള്‍ യാത്ര തുടങ്ങിയത്.
--------
കാടും ഇടവഴിയും റോഡിന്റെ പരുവവും താന്‍ പോകുന്ന സ്ഥലത്തിനെക്കുറിച്ച് ഏകദേശ ധാരണ അയാള്‍ക്കുണ്ടാക്കിയിരുന്നു....
--------
അല്പം ബുദ്ധിമുട്ടിയെങ്കിലും അയാളുടെ കുടില്‍ കണ്ടു പിടിച്ചു...
ഇടുങ്ങിയ മണ്‌വെട്ടുകുഴിക്കരികിലൂടെയുള്ള ഇടവഴി നേരെ ചെല്ലുന്നത് തന്നെ ആ കൂരയുടെ മുറ്റത്തേക്കായിരുന്നു...
--------
നിറം മങ്ങിയ പഴയ മണ്‍ചുവരുകള്‍ ഇരുട്ടിനെ പിടിച്ചു വച്ചിരിക്കുന്ന പോലെ..
ആ കൂരക്കകം കുഴമ്പും മരുന്നും ഇടകലര്‍ന്ന വല്ലാത്ത ഗന്ധം കൊണ്ട് അയാളെ വീര്‍പ്പുമുട്ടിച്ചു..
--------
ഇരുട്ടില്‍ ലയിച്ചുപോയെന്ന് തോന്നുമാറ് അവശതയോടെ കിടക്കുന്ന ഒരു വൃദ്ധന്‍..
അരികെ ഒരു പഴയ പാട്ടുപെട്ടി...
കണ്ടാലറിയാം അത് പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായെന്ന്...
സംസാരിക്കാന്‍ ഒട്ടും താല്പ്പര്യം കാണിക്കാതിരുന്ന ആ വൃദ്ധനെ വളരെ നയത്തോടെ സ്നേഹപൂര്‍‌വ്വം അനുനയിപ്പിച്ചാണ് സംസാരത്തിനു തുടക്കമിടാനായത്...
--------
ഏറനാടിലെ കുടിയേറ്റ കാലഘട്ടത്തിലെന്നോ ഒരനാഥബാലന്‍ അധികാരിയുടെ റബ്ബര്‍ തോട്ടങ്ങളിലെ പാടി എന്നുവിളിക്കുന്ന കോളനികളില്‍ എത്തിപ്പെട്ടതും റബ്ബര്‍ഷീറ്റടിക്കുന്ന റാട്ടകളില്‍ സഹായിയായി നിന്ന് ഏഴു കിലോമീറ്റര്‍ വനാന്തരം കടന്ന് സ്കൂള്‍ പഠനം നടത്തിയതും സ്കൂളീല്‍ പാട്ടിന്റെ വഴി കണ്ടത്തിയതും ആ വൃദ്ധന്‍ ഓര്‍ത്തെടുത്ത് പറഞ്ഞുകൊണ്ടിരുന്നു...
--------
ജീവനോപാധിക്കായി പട്ടണങ്ങളിലും ഗ്രാമങ്ങളിലും സഞ്ചരിച്ച് പാട്ടുപാടി പാട്ടുപുസ്തകങ്ങള്‍ വിറ്റും
ഉല്‍സവസ്ഥലങ്ങളിലും മറ്റും പാട്ടുപാടി ആളെ ആകര്‍ഷിച്ചും കല്ല്യാണ പന്തലിലും കവാലി പാടിയുമൊക്കെ മുന്നോട്ട് പോയതും ഒടുവില്‍ ഒരു മകളെ തന്ന് ഭാര്യ വിടപറഞ്ഞതുമൊക്കെ അയാള്‍ വിവരിച്ചു...
--------
സംസാരത്തിന്റെ ഏതോഘട്ടത്തില്‍ ബാപ്പുട്ടി ആ വൃദ്ധനില്‍ തന്റെ ബാല്യകാലത്തിലെവിടേയൊ കണ്ട ഗായകന്റെ രൂപഭാവാദികള്‍ തിരിച്ചറിഞ്ഞു...
ഒരു നിമിഷം പഴയ ഒരങ്ങാടിയും അവിടെ പാട്ടു പാടുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരനും അയാള്‍ക്കുപിന്നില്‍ ഒരു സുന്ദരിപ്പെണ്‍കുട്ടിയും അയാളുടെ മനോമുകരത്തില്‍ തെളിഞ്ഞു..
--------
എന്റെ റബ്ബേ..അസൂയാപ്പെടുത്തും വിധം സുന്ദരനായിരുന്ന ആ മനുഷ്യനാണോ വിവശനായി തന്റെ മുന്നിലിരുന്ന് ജീവിത പരാജയ കഥ പറയുന്നത്..
--------
അതെ..തന്റെ ബാല്യത്തിലെന്നോ വെളുത്ത് മെലിഞ്ഞ ഒരു സുന്ദരിപ്പെണ്ണ് ഒരു പാട്ടുപുസ്തകവുമായി നില്‍ക്കുന്നുണ്ട്....
അയാള്‍ക്ക് ചോദിക്കാതിരിക്കാനായില്ല...
"ഒരു മോളുണ്‍ടെന്ന് പറഞ്ഞല്ലോ..അവരിപ്പോ??"....
--------
അവളിവിടുണ്ട്...
കുടുംബ ഭാഗ്യമില്ലാതെ അവളും ഒറ്റപ്പെട്ടു..
യാത്രക്കിടയിലെവിടേയോ വെച്ച് അവളുടെ കല്ല്യാണം കഴിഞ്ഞു...
മൈസൂരിലേക്ക്..
പക്ഷേ മാസമൊന്നു കഴിഞ്ഞപ്പോ ഞാന്‍ തന്നെ പോയി അവളെ തിരികെ കൊണ്ടുവന്നു...
ഇല്ലെങ്കില്‍ എന്നെ തനിച്ചാക്കി ഉമ്മയെപ്പോലെ അവളും പോയേനേ..
വിറക് വെട്ടിയും കോഴികളെ വളര്‍ത്തിയുമൊക്കെ.. അവളങ്ങനെ .....
--------
ബാപ്പുട്ടി ആകാംക്ഷയോടെ അകത്തേക്ക് നോക്കി...
ഇല്ല..അതിനകത്ത് അനക്കവുമില്ല.
ഒരു ചായ ഇടുന്നതിന്റെ ശബ്ദം പോലും കേള്‍ക്കുന്നുമില്ല...
--------
പഴയ പാട്ടുപുസ്തകങ്ങളോ മറ്റോ ഉണ്ടോ എന്ന് ചോദ്യത്തിനു അയാള്‍ അകത്തേക്ക് നീട്ടി വിളിച്ചു..
--------
"സൈറാ..."
--------
അകത്ത് നിന്നും ഒരു രൂപം മെല്ലെ പുറത്തേക്ക് തലനീട്ടി...
ഇരുട്ട് മൂടിക്കെട്ടിയ അതിനകത്ത് മുഖം വ്യക്തമല്ലായിരുന്നു..
--------
" യ് ആ പഴയ ഇരുമ്പ് പെട്ടീല്‍ വല്ല പുസ്തകോം ബാക്കിയുണ്ടോന്ന് നോക്ക്യേ..."
--------
കുറച്ച് നേരത്തേക്ക് അയള്‍ ചില തട്ടലും മുട്റ്റലുമൊക്കെ അകത്ത് നിന്നും കേട്ടു...
ഒടുവില്‍ ഇരുട്ടിന്റെ വായ തുറന്ന് വെളുത്ത് മെല്ലിച്ച ഒരു കൈ പുറത്തേക്ക് നീണ്ടു...
അയാള്‍ ആകാംഷയോടെ ആമുഖത്തേക്ക് ഉറ്റുനോക്കി...
--------
ആ മുഖം തന്നെ!..
നിര്‍ജീവമായ കണ്ണുകളും വിളറിയ കവിള്‍ത്തടങ്ങളും..
കാലവും ദേശവുമൊക്കെ മറന്നുപോയതുകൊണ്ടാവണം സൗന്ദര്യം ബാക്കിവെച്ചുപോയ ഇത്തിരിവെട്ടം ആ കണ്ണൂകളിലെവിടെയോ ഒളിച്ചിരിക്കുന്നു...
ശില്പ്പി മാത്രം തിരിച്ചറിയപ്പെടുന്ന വെയിലേറ്റ് മങ്ങിയ ഒരു വശ്യചാരുത..
ഉള്ളിലെ നീറി വന്ന വിങ്ങലോ തിരിച്ചറിയപ്പെട്ട മുഖം മനസ്സില്‍ കൊളുത്തിയ വേദനയോ മുഖത്ത് വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ച് ബാപ്പുട്ടി ആ പുസ്തകം വാങ്ങി...
--------
..പഴകി ദ്രവിച്ച ആ മാപ്പിളപ്പാട്ട് പുസ്തകം.
കവര്‍ മെല്ലെ തടവി അയാളതിന്റെ പേര്‍ വായിച്ചു..
--------
"കാഫ് മല കണ്ട പൂങ്കാറ്റ്"
--------
വില പതിനഞ്ചു പൈസ..!
--------
*******************
--------


71 Responses to ""ഈണമറിയാത്ത പാട്ടുകള്‍ ""
ABDULJABBAR VATTAPOYILIL said...

നന്നായി നൌഷാദ ബായി ..........


Saturday, June 25, 2011 at 4:51:00 AM GMT+3
ഫിറോസ്, നജ, ദിയ said...

good


Saturday, June 25, 2011 at 4:54:00 AM GMT+3
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കഥയോ അനുഭവമൊ?
രണ്ടായാലും നന്നായി.
ഏതെന്കിലും പെന്കൊചിന്റെ പേരും ഖല്‍ബ്, മുഹബത്‌ എന്നിങ്ങനെ രണ്ടുമൂന്നു വാക്കും ചേര്‍ത്ത് ഒരേ അച്ചില്‍ വാര്‍ത്ത ഗാനങ്ങള്‍ മാപ്പിളപ്പാട്ട് എന്ന പേരില്‍ പടച്ചു വിടുന്നവര്‍ ഇതുപോലെ ഈ കലക്ക് വേണ്ടി ജീവിതം തന്നെ നല്‍കിയവരെ പറ്റി അറിയട്ടെ...


Saturday, June 25, 2011 at 5:57:00 AM GMT+3
Yasmin NK said...

കഥ നന്നായ്. ഇങ്ങനെ ഒരുപാട് പേരുണ്ട് നമ്മുടെയിടയില്‍ .

ആശംസകള്‍..


Saturday, June 25, 2011 at 8:31:00 AM GMT+3
Akbar said...

വായിച്ചു. കഥയോ അനുഭവമോ എന്ന് വ്യക്തമായില്ല. അനുഭവമാണെങ്കില്‍ ആ ഗാനം എഴുതി ആളുടെ പേര് എഴുതാമായിരുന്നു. എന്തായാലും പോസ്റ്റ് നന്നായി.


Saturday, June 25, 2011 at 9:02:00 AM GMT+3
Noushad Vadakkel said...

പണ്ട് മാപ്പിള പാട്ട് ഒരു ഹരമായിരുന്നു . യേശു ദാസ്‌ ,ഉണ്ണി മേനോന്‍ തുടങ്ങിയ ഗായകരുടെ സ്വര മാധുരിയില്‍ ഇമ്പമാര്‍ന്ന അര്‍ത്ഥവത്തായ ഭക്തി തുളുമ്പുന്ന ഗാനങ്ങള്‍ .'മൈലാഞ്ചി പാട്ടുകള്‍' എന്ന പേരില്‍ ഒരു പരമ്പര തന്നെ ഉണ്ടായിരുന്നു എന്നാണു ഓര്‍മ്മ . ഇന്നത്തെ ആഭാസ ഗാനങ്ങളെ മാപ്പിള പാട്ട് എന്ന് വിളിക്കുന്നതിനോട്‌ ഇപ്പോള്‍ സംഗീത താല്പര്യമില്ലാഞ്ഞിട്ടും രണ്ടെണ്ണം പറയണമെന്ന് തോന്നാറുണ്ട് . പഴയ ബ്ലാക്ക്‌ & വൈറ്റ് സിനിമയുടെ ഒരു ടച്ച്‌ ഉണ്ട് കഥക്ക് . കഥയുടെ സന്ദേശം എന്തായാലും കഥയുടെ അവതരണ രീതി ഇഷ്ടമായി ... :)
( ഇത് ഒലിപീര് കമന്റ്‌ അല്ല .ഒലിപീര് കമന്റ്‌ എനിക്ക് താല്‍പര്യവും ഇല്ല ..
# ഇക്കാലത്ത് സത്യ സന്ധമായിട്ടു എന്തെങ്കിലും പറയാന്‍ ആരെയെങ്കിലും പേടിക്കണോ ? )


Saturday, June 25, 2011 at 9:04:00 AM GMT+3
പടാര്‍ബ്ലോഗ്‌, റിജോ said...

ഇത് ശരിക്കും ഫീല്‍ ചെയ്തു ഇക്കാ. സത്യമായിട്ടും പറയുകയാണ്. ഈ കഥയെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല.

നമ്മള്‍ ഇന്നു വരെ ആരുടേയും പോസ്റ്റുകളിലെ കമന്റുകളില്‍ ഉപയോഗിച്ചിട്ടില്ലാത്ത വാക്കുകള്‍ ഇന്നിവിടെ ആദ്യമായി ഉപയോഗിക്കുകയാണൂ.
ശരിക്കും ഉള്ളില്‍ തട്ടി. അവസാനത്തെ ഷോക്ക്... അതെന്റെ ഹ്രിദയ്ത്തിന്റെ കോണില്‍ കൊളുത്തി വലിക്കുന്നുണ്ട്. "ഒരു നിമിഷം പഴയ ഒരങ്ങാടിയും അവിടെ പാട്ടു പാടുന്ന സുന്ദരനായ ഒരു ചെറുപ്പക്കാരനും അയാള്‍ക്കുപിന്നില്‍ ഒരു സുന്ദരിപ്പെണ്‍കുട്ടിയും അയാളുടെ മനോമുകരത്തില്‍ തെളിഞ്ഞു.." അവിടം മുതല്‍ ഇക്ക വായനക്കാരെ ആ വേദനയിലേക്ക് കൂടി ഇന്‍വോള്‍വ്ഡ് ആക്കുന്നു.

ഇതൊരുപക്ഷേ ഒരു സാധാരണ കഥയായിരിക്കാം. പക്ഷേ എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. ആത്മാര്‍ത്ഥമായും പറയട്ടെ ഇതിലെ ഫീല്‍... അതെന്നേയും വല്ലാതെ ഫീല്‍ ചെയ്യിക്കുന്നു..........


Saturday, June 25, 2011 at 9:28:00 AM GMT+3
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഉള്ളില്‍ നൊമ്പരമുണര്‍ത്തിയ കഥ!
പണ്ടത്തെ പളപളപ്പിനിടയില്‍ കണ്ട താരങ്ങള്‍ ഇന്ന് പുഴുക്കളെപ്പോലെ കഴിയുന്ന സ്ഥിതി എല്ലാ രംഗത്തും ഉണ്ട് . പക്ഷെ നമ്മുടെ കണ്ണുകള്‍ പലപ്പോഴും തുറക്കാറില്ല എന്നത് തന്നെ നാമത് ശ്രധിക്കപ്പെടാതിരിക്കാന്‍ കാരണം.
അന്നത്തെ പൈനഞ്ചു കൊണ്ട് പശിയടക്കാമായിരുന്നുവെങ്കില്‍ ഇന്ന് പൈനായിരം വേണം എന്നതും പ്രശ്നം തന്നെ.
വളരെ നന്നായി എഴുതി നൌഷാദ് ഭായ് ...
ഭാവുകങ്ങള്‍.


Saturday, June 25, 2011 at 9:29:00 AM GMT+3
Naushu said...

നന്നായിട്ടുണ്ട് നൌഷാദ് ഭായ്‌....
ഇഷ്ട്ടപ്പെട്ടു....


Saturday, June 25, 2011 at 10:03:00 AM GMT+3
ഷാജു അത്താണിക്കല്‍ said...

ഒരു മാപ്പിള പാട്ടിന്റെ ഓര്‍മ , ഓര്‍മയില്‍ അറിയാതെ കഥയില്‍ പറയാതെ പറഞ്ഞ ചില നൊമ്പരങ്ങളും
ആശംസകള്‍


Saturday, June 25, 2011 at 10:04:00 AM GMT+3
pallikkarayil said...

വിധിയുടെ വിളയാട്ടങ്ങൾ...
മനുഷ്യാവസ്ഥയുടെ അപ്രവചനീയമായ ഗതിവിഗതികളെ സംബന്ധിച്ച് ഒരു നിമിഷം ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന വിഷയവും അനുയോജ്യമായ അവതരണവും.
നന്ദി നൌഷാദ്.


Saturday, June 25, 2011 at 10:04:00 AM GMT+3
വാല്യക്കാരന്‍.. said...

വളരെ നന്നായി..
എന്തൊക്കെയോ എവിടെയൊക്കെയോ ഫീല്‍ ചെയ്തു..
ഈ ചിത്രമൊക്കെ എങ്ങനാ വരക്കുന്നെ??
എല്ലാ ബ്ലോഗെഴുത്തിനും ഓരോ ചിത്രമുണ്ടല്ലോ നൌഷാദ്കാക്ക്..
ഞാനാദ്യം നോക്കുക താങ്കള്‍ വരച്ച ചിത്രമാണ്.. പന്നെ സമയം കിട്ടുമ്പോഴാണ് വായന..
മിഴിവും കുളിരുമേകുന്ന ഇത് പോലുള്ള ചിത്രങ്ങള്‍ക്കായി ഇനിയും കാത്തിരിക്കാം..


Saturday, June 25, 2011 at 10:12:00 AM GMT+3
അലി said...

ഹാർമോണിയത്തിന്റെ അകമ്പടിയോടെ ഒഴുകിയെത്തുന്ന മാപ്പിളപ്പാട്ടിന്റെ ഇശലുകൾക്ക്മുമ്പിൽ സ്വയം മറന്നിരുന്ന കുട്ടിക്കാലത്തേക്ക് മനസ്സ് ഒരു മടക്കയാത്ര നടത്തി.
ഹൃദയസ്പർശിയായ കഥ... അഭിനന്ദനങ്ങൾ!


Saturday, June 25, 2011 at 10:27:00 AM GMT+3
Sameer Thikkodi said...

ഈ കഥ നൊമ്പരപ്പെടുത്തി നൗഷാദ് ഭായ്...

ഇന്നും എന്നും അത്തരം മഹാ (പിള്ള) പാട്ടുകൾ ആസ്വാദനസുഖം നൽകുന്നു...

നന്നായി...


Saturday, June 25, 2011 at 10:28:00 AM GMT+3
sm sadique said...

ഒരു നൊമ്പരപാട്ട് പോലെ.


Saturday, June 25, 2011 at 11:23:00 AM GMT+3
കുന്നെക്കാടന്‍ said...

ഇന്നത്തെ മാഞ്ഞാള പറ്റും അന്നത്തെ പറ്റും വെത്യാസം വല്ലാത്തത് തന്നെ,
പറച്ചില്‍ ഇഷ്ടപ്പെട്ടു,


:)


Saturday, June 25, 2011 at 12:46:00 PM GMT+3
Sabu Hariharan said...

ഇതു കഥയാണോ അനുഭവമാണോ എന്നൊന്നും ചോദിക്കുന്നില്ല..ഞാൻ കരഞ്ഞു..ഉള്ളിലെവിടെയോ മുറിഞ്ഞു...പ്രായം കൂടും തോറും ചെറിയ കാര്യങ്ങൾ എന്നോ വലിയ കാര്യങ്ങൾ എന്നോ ഇല്ല..ഒരു സിനിമ കാണും പോലെ കണ്ടു..എത്ര മനോഹരമായി പറഞ്ഞു..
വഴിവക്കിൽ ഇങ്ങനെ മൈക്കുമായി പാടിയ ഒരാളെ ഓർത്തു..അവിടെ പുസ്തക വിൽപന ഒന്നും ഉണ്ടായിരുന്നില്ല..പാട്ടു മാത്രം..
ദയവായി ആ ചിത്രം ഒഴിവാക്കു..വായിക്കുമ്പോൾ എനിക്കു കിട്ടുന്ന ചിത്രം അതിലും എത്രയോ ഉയരത്തിൽ നില്ക്കുന്നു..
എനിക്കെന്തു കൊണ്ടിത് ഇത്ര ഹൃദയ സ്പർശിയായി തോന്നി എന്നറിയാൻ ഒരു നിമിഷം കഴിഞ്ഞു വീണ്ടും വായിച്ചു. വളരെ നിഷ്ക്കളങ്കമായി എഴുതിയിരിക്കുന്നു..നേരെ ചൊവ്വെ.. ഒരു കൃത്രിമത്വവും ഇല്ലാതെ..അഭിനന്ദനങ്ങൾ.
ദയവായി ഇതു പത്രത്തിലോ മാഗസിനിലോ അയച്ചു കൊടുക്കൂ.


Saturday, June 25, 2011 at 2:29:00 PM GMT+3
Fousia R said...

പാട്ടിന്റെ നോവില്‍ നീ കെട്ടിയിട്ടു


Saturday, June 25, 2011 at 2:54:00 PM GMT+3
mayflowers said...

ഈണം മുറിഞ്ഞ കമ്പികള്‍..
പാവം.


Saturday, June 25, 2011 at 3:09:00 PM GMT+3
നാട്ടുമൂപ്പന്‍ said...

വരയ്ക്കാന്‍ അറിയുന്ന കയ്യിന്റെ ഉടമക്ക് നല്ലത് പറയാന്‍ കഴിയുന്ന നാവും തന്നനുഗ്രഹിച്ച ദൈവത്തിനു സ്തുതി .
ബാപ്പുട്ടി ജീവിച്ചിരിപ്പുണ്ടോ?. പരിജയപ്പെടുത്തി തരുമോ?


Saturday, June 25, 2011 at 4:44:00 PM GMT+3
അഷ്‌റഫ്‌ സല്‍വ said...

വായിച്ചു പത്തു മിനിട്ടിനു ശേഷമാണു ഞാന്‍ ഈ അഭിപ്രായം എഴുതുന്നത്. കാരണം മനസ്സിനെ ഒന്ന് പിടിച്ചു നിര്‍ത്തേണ്ടി വന്നു. പറയാതെ പറഞ്ഞു നിങ്ങള്‍ ഓര്‍ത്ത ആ മഹാനെയും
അറിയാതെ കരഞ്ഞു ഞങ്ങള്‍ വാര്‍ത്ത കണ്ണീരിനും
മനസ്സില്‍ കോറിയിട്ടു തന്നൊരാ വരകള്‍ക്കും
പകരം നല്‍കാനുള്ള അക്ഷരങ്ങള്‍ അറിയില്ല
അറിയത്തതൊന്നെഴുതാന്‍ ഞാനും മുതിരുന്നില്ല ; സുബുഹാന്‍ അള്ളാ മനസ്സിനു ശിഫയെകള്ള


Saturday, June 25, 2011 at 5:34:00 PM GMT+3
നാമൂസ് said...

കഥ ഇഷ്ടപ്പെട്ടു.
അത്രമേല്‍ എളുപ്പമാണീ വായന. കൂടെ, ഏറെ ഹൃദ്യവും.
ആശംസകള്‍...!!!


Saturday, June 25, 2011 at 6:13:00 PM GMT+3
Areekkodan | അരീക്കോടന്‍ said...

ഹൃദയ സ്പര്‍ശിയായ കഥ.


Saturday, June 25, 2011 at 6:51:00 PM GMT+3
Jefu Jailaf said...

നന്നായിരിക്കുന്നു...ഇഷ്ടപ്പെട്ടു..


Saturday, June 25, 2011 at 7:26:00 PM GMT+3
ishaqh ഇസ്‌ഹാക് said...

നോവായി...!


Saturday, June 25, 2011 at 7:34:00 PM GMT+3
ഷെരീഫ് കൊട്ടാരക്കര said...

കഥ ആയാലും അനുഭവമായാലും എവിടെയോ എപ്പോഴോ നടന്ന ഒരു സത്യം ആയി അനുഭവപ്പെട്ടു.മാപ്പിള പാട്ടും ചുമലിലേറ്റി നടന്ന് ജീവിതം കഴിച്ചു കൂട്ടിയ കലാകാരന്മാരും/ കാരികളും ഇപ്പോഴും നമ്മുടെ നാലു ചുറ്റും അവശരായി കഴിയുന്നു എന്നത് ഒരു പരമാര്‍ത്ഥം തന്നെയാണ്.


Saturday, June 25, 2011 at 7:53:00 PM GMT+3
Vayady said...

എന്തെല്ലാം പ്രതിസന്ധികള്‍ തരണം ചെയ്താണ്‌ ഒരു കലാകാരന്‍ സമൂഹത്തില്‍ ജീവിക്കുന്നത്. കലകൊണ്ട് മാത്രം വിശപ്പുമാറ്റാന്‍ ആവില്ല എങ്കിലും കലാകരന്‌ കലയെ ഉപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌.

പഴകി ദ്രവിച്ച ആ മാപ്പിളപ്പാട്ട് പുസ്തകം.
കവര്‍ മെല്ലെ തടവി അയാളതിന്റെ പേര്‍ വായിച്ചു..
--------
"കാഫ് മല കണ്ട പൂങ്കാറ്റ്"
--------
വില പതിനഞ്ചു പൈസ..!

ഈ ഭാഗം വായിച്ചപ്പോള്‍ ശരിക്കും കണ്ണു നനഞ്ഞു. മനസ്സില്‍ തട്ടും വിധം വളരെ ലളിതമായി എഴുതി. ഹൃദയസ്പര്‍‌ശിയായ ഈ കഥയ്ക്ക് അഭിനന്ദനങ്ങള്‍.


Sunday, June 26, 2011 at 2:08:00 AM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

കഥയും (അതോ അനുഭവമോ?) ചിത്രവും നന്നായി.വല്ലാതെ മനസ്സില്‍ തട്ടിയ രചന തന്നെ!.പിന്നെ ഒന്നു ചൊദിച്ചോട്ടെ, ഈ ചിത്രങ്ങള്‍ കടലാസ്സില്‍ വരച്ചു സ്കാന്‍ ചെയ്യുന്നതോ അതോ നേരെ കമ്പ്യൂട്ടറില്‍ വരക്കുന്നതോ?


Sunday, June 26, 2011 at 7:25:00 AM GMT+3
Unknown said...

കഥ നന്നായി അകമ്പാടം.എല്ലാ ഭാവുകങ്ങളും.


Sunday, June 26, 2011 at 9:09:00 AM GMT+3
Sulfikar Manalvayal said...

കഥ നന്നായി എന്ന് മാത്രം പറഞ്ഞു പോവുന്നത് വെറും വാക്കായി പോകും. മനസിലേക്ക് കഥയും എഴുത്തും ഇറങ്ങി ചെല്ലുകയും, കഥാപാത്രം ഒരു നോവായി മനസ്സില്‍ അവശേഷിപ്പിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞാല്‍, അതില്‍ അതിശയോക്തി ഇല്ല. അത്ര ഹൃദയ സ്പര്‍ശിയായി എഴുതി എന്നത് കഥാകാരന്റെ കഴിവാണ്. അഭിനന്ദനങ്ങള്‍.


Sunday, June 26, 2011 at 9:18:00 AM GMT+3
Ismail Chemmad said...

വരികള്‍ ഹൃദയത്തിലെക്കിറങ്ങി .എവിടെയൊക്കെയോ ചെറുതെങ്കിലും നൊമ്പരം.
അത്രയ്ക്കും ഹൃദ്യമായി പറഞ്ഞു .


Sunday, June 26, 2011 at 6:06:00 PM GMT+3
ഒരു ദുബായിക്കാരന്‍ said...

നല്ല കഥ..ഹൃദ്യമായി അവതരിപ്പിച്ചു..ഓത്തുപള്ളിക്കാലം ഓര്‍ത്തു പോയി..ഞമ്മളും പാടിയിട്ടുണ്ട് ഈ പാട്ട്..ആ പഴയ ഓര്‍മ്മയിലേക്ക് കൂട്ടികൊണ്ട് പോയതിനു നന്ദി മാഷെ ..എല്ലാ ഭാവുകങ്ങളും നേരുന്നു.


Sunday, June 26, 2011 at 8:36:00 PM GMT+3
Umesh Pilicode said...

അന്നേരം പയിനന്ജ് പൈസ കൈമ്മ ഇണ്ടായിറ്റ അല്ലെ ?!! :))

കൊള്ളാം


Monday, June 27, 2011 at 10:24:00 AM GMT+3
Unknown said...

ഉള്ളില്‍ തട്ടുന്ന വിധത്തില്‍ കഥ പറഞ്ഞു.
കേട്ടിട്ടും കണ്ടിട്ടുമുള്ള അനേകം പാട്ടുകാരുടെ ചിത്രം മനസ്സിലൂടെ മിന്നി.
അഭിനന്ദനങ്ങള്‍ നൗഷാദ്‌ ഭായ്‌.


Monday, June 27, 2011 at 4:08:00 PM GMT+3
നവാസ് said...

കലാഭവന്റെ സ്റ്റേജ് ഷോകളില്‍ ഹിന്ദി ഗാനങ്ങള്‍ പാടി സദസ്സിനെ കയ്യിലെടുത്തിരുന്ന ഒരു പാട്ടുകാരനുണ്ട്..അദ്ധേഹത്തിന്റെ ശോചനീയാവസ്ഥ ഒരു ചാനലില്‍ കണ്ടിരുന്നു..മാപ്പിളഗാന ശാഖയില്‍ മാത്രമല്ല. എല്ലാ മേഖലയിലും അവശ കലാകാരന്റാരുണ്ട്.പട്ടു കുപ്പായത്തിന്റെ തിളക്കം മാഞ്ഞു തുടങ്ങുമ്പോള്‍ ജീവിത സായാഹ്നം ആരംഭിക്കുകയായി. ഓട്ട കീശ മാത്രമേ അവര്‍ക്കു മിച്ചമുണ്ടാവൂ...നൌഷാദ് ഭായ്..എല്ലാവരും ചിന്തിക്കേണ്ട വിഷയത്തെക്കുറിച്ചുള്ള ചിത്രം മനോഹരമായി വരച്ചു കാട്ടി..


Tuesday, June 28, 2011 at 12:37:00 AM GMT+3
Noushad Koodaranhi said...

ഇത് ,
കഥയല്ല
അനുഭവം തന്നെ
എന്ന് വിശ്വസിക്കാനാണ്
ഞാന്‍ ഇഷ്ടപ്പെടുക.
സ്വകാര്യ സംഭാഷണങ്ങളില്‍
കുട്ടിക്കാലത്തെ
തീവ്രമായ
എത്ര അനുഭവങ്ങളാണ്
ഇനിയും ആവിഷ്കരിക്കപ്പെടാതെ
കിടക്കുന്നത്
എന്നെനിക്കു തോന്നിയിട്ടുണ്ട്..
എന്തായാലും താങ്കള്‍ ഉദ്ദേശത്തില്‍
മനോഹരമായി വിജയിച്ചിരിക്കുന്നു
എന്ന് മാത്രം പറഞ്ഞു വെക്കട്ടെ..


Tuesday, June 28, 2011 at 8:25:00 AM GMT+3
കൂതറHashimܓ said...

നല്ല വിവരണം
ഉള്ളില്‍ തട്ടുന്ന വായന
പോസ്റ്റ് ഇഷ്ട്ടായി


Wednesday, June 29, 2011 at 10:55:00 AM GMT+3
Appu Adyakshari said...

കൊള്ളാം... നല്ല എഴുത്ത്.


Wednesday, June 29, 2011 at 11:03:00 AM GMT+3
the man to walk with said...

ഉള്ളില്‍ ഒരു തിരതല്ലലാണ് വായിച്ചു കഴിഞ്ഞപ്പോള്‍ ..
ഈറനായി കണ്ണുകള്‍ ..ഈ ജീവിതങ്ങളുടെ അപശ്രുതി ..


Wednesday, June 29, 2011 at 11:09:00 AM GMT+3
ചന്തു നായർ said...

കഥയായാലും,അനുഭവമായാലും...നല്ല ഒഴുക്കോടെ പറഞ്ഞിരിക്കുന്നൂ....പൊതുവേ കലാകാരന്മാരുടെ ജിവിതങ്ങൾ നൊമ്പരമുണർത്തുന്നതാണ്.... ഈ എഴുത്തിന് എല്ലാ ഭാവുകങ്ങളും


Wednesday, June 29, 2011 at 11:10:00 AM GMT+3
ജന്മസുകൃതം said...

ഹൃദയം കൊണ്ടുള്ള ആശംസകള്‍


Wednesday, June 29, 2011 at 11:19:00 AM GMT+3
കെ.എം. റഷീദ് said...

നല്ല കഥ നന്നായി ഇഷ്ടപ്പെട്ടു
ഉള്ളില്‍ ഒരു നീറ്റലോടെ വായിച്ചു


Wednesday, June 29, 2011 at 11:20:00 AM GMT+3
Unknown said...

കഥയാണോ അനുഭവം ആണോ?..എന്തായാലും വളരെ നന്നായിട്ടുണ്ട്..
ആശംസകള്‍..


Wednesday, June 29, 2011 at 11:26:00 AM GMT+3
Anonymous said...

മനസിനെ നൊമ്പരപ്പെടുത്തി.. ഇത് കഥയൊന്നുമല്ല നമുക്കിടയില്‍ കാണുന്ന ചില സത്യങ്ങള്‍ പക്ഷെ നാം കണ്ടില്ലെന്നു നടിക്കുന്ന ചില സത്യങ്ങള്‍. ഇത് പറഞ്ഞ രീതിയും നന്നായിരിക്കുന്നു.. ആശംസകള്‍....


Wednesday, June 29, 2011 at 11:41:00 AM GMT+3
Anonymous said...

മനസ്സിൽ വളരെ അധികം നൊമ്പരം വിരിയിച്ച രചന..ഒരുപടിഷടമായ് ഈ രചന ..എല്ലാ ഭാവുകങ്ങളും
manzooraluvila.blogspot.com


Wednesday, June 29, 2011 at 11:47:00 AM GMT+3
Irshad said...

കഴിഞ്ഞ ദിവസം ആദാമിന്റെ മകന്‍ അബു കണ്ടു. അതിലെ ഒരു വാചകമാണിപ്പോള്‍ ഓര്‍മവന്നതു. “കാലത്തിനനുസരിച്ചു മാറാന്‍ കഴിയാത്ത പഴഞ്ചന്മാരാടോ നമ്മള്‍. കുട തുന്നി ഞാനും അത്തറു വിറ്റു നീയും കാലം കഴിച്ചു. മുറുക്കു വിറ്റു നടന്ന നമ്മടെ ക്ലാസ്സിലെ ബഷീര്‍ (പേര് അങ്ങനെയാണെന്നു തോന്നുന്നു)ബേക്കറിയിപ്പോള്‍ നഗരത്തില്‍ എട്ടെണ്ണമാ“

കഥ നന്നായി. പച്ചയായ ചില ജീവിതങ്ങളുമായി ബന്ധമുള്ള കഥ. ആശംസകള്‍


Wednesday, June 29, 2011 at 12:26:00 PM GMT+3
SHANAVAS said...

ഹൃദയത്തില്‍ തട്ടും വിധം അവതരിപ്പിച്ചു..അനുഭവം ആയാലും കഥ ആയാലും ...കാലപ്പഴക്കത്തില്‍ ഓട്ടക്കാലണയായി മാറിയ രണ്ടു ജീവിതങ്ങള്‍ ...തിളക്കം കുറയുമ്പോള്‍ അകാലത്തില്‍ മറവിയുടെ കൊക്കയിലേക്ക് വലിച്ചുഎറിയപ്പെടുന്നവര്‍ ....


Wednesday, June 29, 2011 at 1:03:00 PM GMT+3
നികു കേച്ചേരി said...

നന്നായി പറഞ്ഞു
:))


Wednesday, June 29, 2011 at 2:31:00 PM GMT+3
ente lokam said...

കാഫു മല കണ്ട പൂങ്കാറ്റു

വില പതിനഞ്ചു പൈസ ....

കണ്ണ് നനയിച്ചു നൌഷാദ് ..

അഭിനന്ദനങ്ങള്‍ ..


Wednesday, June 29, 2011 at 9:51:00 PM GMT+3
നസീര്‍ പാങ്ങോട് said...

nallezhutthukal...


Wednesday, June 29, 2011 at 10:49:00 PM GMT+3
mini//മിനി said...

മനസ്സിൽ തട്ടിയ അനുഭവം.


Thursday, June 30, 2011 at 4:31:00 AM GMT+3
Lipi Ranju said...

നല്ല കഥ, നന്നായി പറഞ്ഞു...


Thursday, June 30, 2011 at 7:30:00 AM GMT+3
അന്ന്യൻ said...

നന്നായി, ഇഷ്ടപ്പെട്ടു..


Thursday, June 30, 2011 at 10:01:00 AM GMT+3
Unknown said...

മികച്ച സൃഷ്ടി ..!! ഏറെ ഇഷ്ടപ്പെട്ടു...


Thursday, June 30, 2011 at 8:45:00 PM GMT+3
Basheer Vallikkunnu said...

ഇപ്പോള്‍ കഥയും കവിതയുമൊന്നും വായിക്കാറില്ല. അങ്ങനെയുള്ള ലിങ്കുകള്‍ പലരും അയച്ചു തരാറുണ്ട്. ഈ രണ്ടു വകുപ്പില്‍ പെട്ട ഏതെങ്കിലും ഒന്നാണെന്ന് കണ്ടാല്‍ ഞാന്‍ പെട്ടെന്ന് സ്ഥലം വിടും. പക്ഷെ ഇത് വായിച്ചു. വല്ലാതെ മനസ്സില്‍ തട്ടി. കഥ അവസാനിപ്പിച്ച ആ രീതി ശരിക്കും ഇഷ്ടപ്പെട്ടു.


Thursday, June 30, 2011 at 9:10:00 PM GMT+3
ശ്രദ്ധേയന്‍ | shradheyan said...

വള്ളിക്കുന്ന് പറഞ്ഞ പോലെ ഹൃദയസ്പര്‍ശിയായ കഥ.


Thursday, June 30, 2011 at 10:42:00 PM GMT+3
Pony Boy said...

കഥയല്ല അത് പറഞ്ഞ രീതി, ശൈലി ..സാധാരണ ഇത്തരം കഥകൾ ഞാൻ വായിക്കാറില്ല..ഇത് വായിപ്പിച്ചുകളഞ്ഞു..ഒരു പഴ്യ മലയാളം ക്ലാസിക്കിലെ ഏതാനും പേജുകൾ പോലെ...മനോഹരം..


Thursday, June 30, 2011 at 11:07:00 PM GMT+3
mukthaRionism said...

ഉസാറായി കോയാ ഉസ്‌വാറായി...
കഥയും എഴുത്തും എല്ലാം...


ഉള്ളില്‍ തട്ടി...


Friday, July 1, 2011 at 5:29:00 AM GMT+3
ധനലക്ഷ്മി പി. വി. said...

കഥയായാലും അനുഭവം ആയാലും മനസ്സ് നൊന്തു ..

ആശംസകള്‍


Friday, July 1, 2011 at 6:30:00 PM GMT+3
Unknown said...

മജീദു സുഹറയെ വീണ്ടും കണ്ടുമുട്ടിയപ്പോള് ഒരു വിവരണം കൊടുക്കുന്നുണ്ട് നമ്മുടെ ശ്രീമാന്‍ ബഷീര്‍.. അത് പോലെ എവിടെയൊക്കെയോ എന്തൊക്കെയോ?

ആര്‍ക്കറിയാം.. അടുത്ത സുല്‍ത്താന്‍ നൗഷാദ് ഇക്ക ആവുല്ലാന്നു.. ( ചുമ്മാ പുകഴ്ത്തിയതാണ്.. അഹങ്കരിക്കണ്ട...)


Friday, July 1, 2011 at 9:58:00 PM GMT+3
ആചാര്യന്‍ said...

ഒരു നല്ല കഥ ..അനുഭവം നന്നായി ഭായീ....


Friday, July 1, 2011 at 10:11:00 PM GMT+3
ഈറന്‍ നിലാവ് said...

നന്നായിരിക്കുന്നു ....ആശംസകള്‍ ......


Saturday, July 2, 2011 at 1:09:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

ഈ പോസ്റ്റിന്റെ ലിങ്ക് ഈ ആഴ്ച്ചത്തെ ബിലാത്തി മലായാളിയുടെ വരാന്ത്യത്തിൽ ചേർക്കുന്നുണ്ട് കേട്ടൊ ഭായ്


Wednesday, July 6, 2011 at 8:39:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ആഴ്ച്ചയിലെ ബിലത്തിമലയാളിയിൽ നോക്കൂ

https://sites.google.com/site/bilathi/vaarandhyam


Saturday, July 9, 2011 at 10:10:00 AM GMT+3
നൗഷാദ് അകമ്പാടം said...

വളരെ വളരെ നന്ദിയുണ്ട് കെട്ടോ മുരളിയേട്ടാ....


Sunday, July 10, 2011 at 9:06:00 AM GMT+3
Unknown said...

കഥയും കഥാപാത്രങ്ങളും മനസ്സില്‍
നോവുന്നൊരു പൂങ്കാറ്റായി ഒഴുകി നീങ്ങി..
ഈണം മുറിഞ്ഞു തന്ത്രികള്‍ പൊട്ടിയ പാട്ടുകാരന്റെ ജീവിതം
വിങ്ങുന്നൊരു കുഞ്ഞുമഴയായി മനസ്സില്‍ പെയ്തിറങ്ങി.

എത്ര മനോഹരമായ എഴുത്തു ശൈലി!!
ഭാവുകങ്ങള്‍...!!

ഒരു കാഫ്മലക്കാരന്‍ ഇവിടെയുമുണ്ട്.(http://blogimon.blogspot.com/)


Tuesday, July 26, 2011 at 9:21:00 AM GMT+3
Villagemaan/വില്ലേജ്മാന്‍ said...

വളരെ നന്നായിട്ടുണ്ട്...
അഭിനന്ദനങ്ങള്‍..നൌഷാദ് ഭായ്..


Sunday, July 31, 2011 at 10:30:00 AM GMT+3
ANSAR NILMBUR said...

കാഫുമല കണ്ട പൂങ്കാറ്റു ഒരിക്കലും മറക്കില്ല......എന്‍റെ അനിയന്‍ വീട്ടുമുറ്റത്തുള്ള വാകയുടെ ഏറ്റവും മുകളില്‍ കയറി ഉച്ചത്തില്‍ പാടിയിരുന്ന പാട്ടാണ അത്......


Monday, August 1, 2011 at 7:31:00 AM GMT+3
Echmukutty said...

പാട്ട് ഞാൻ കേട്ടിട്ടില്ല. പക്ഷെ, ഇപ്പോ ഒരു വേദനയായി ആ വരികൾ ഉള്ളിലെത്തി. അതി മനോഹരമായി എഴുതിയിട്ടുണ്ട്. അഭിനന്ദനങ്ങൾ. ആശംസകൾ.


Monday, August 1, 2011 at 8:49:00 AM GMT+3
കാളിയൻ - kaaliyan said...

ഇപ്പോഴത്തെ കുന്നാന്‍ഗൂസിലെ പാട്ട് കേട്ട് മനം മടുത്ത ആ പഴയ തലമുറയ്ക്ക് ..
അവരുടെ ഓര്‍മകള്‍ക്ക്..
ഭായിന്റെ ഈ കഥ ഒരു സമാധാനം ആയ്ക്കൊളട്ടെ..!!

.. എനിക്ക് പഴയ കേശവദേവ് കഥകളിലെ ചില ചായവു തോന്നി... ഭായിന്റെ ആ പ്രായമായ ഗായകന്റെ അവസ്ഥ വിവരണത്തില്‍..

ഭീഗരമായി എന്ന് ഞാന്‍ പറയുന്നു.. ( തീരെ താല്പര്യം ഇല്ലാത്ത കാര്യമാണ് ഇങ്ങനെ ഒരാളെ നന്നാക്കി പറയല്‍.. എന്ത് ചെയ്യാന്‍..!! )


Wednesday, November 16, 2011 at 1:56:00 PM GMT+3
നിസ്സാറിക്ക said...

എത്ര മനോഹരമായി സംഭവങ്ങളെ കോര്‍ത്തിണക്കിയിരിക്കുന്നു. ശരിക്കും ഫീല്‍ ചെയ്തു. നന്ദി..!


Tuesday, July 17, 2012 at 5:09:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors