RSS

Followers

വര്‍ണ്ണങ്ങളില്‍ മാഞ്ഞുപോയ അമ്മ!


----------------
----------------
വിളറി വെളുത്ത ക്യാന്‍വാസ് ബോര്‍ഡ് അയാളെ തന്നെ തുറിച്ച് നോക്കാന്‍ തുടങ്ങിയിട്ട് കുറേ നേരമായി..
"എന്താന്നറീല്ല..ആ മൊഖങ്ങട് ഒത്തു വരിണില്ലേയ്..ഇനി പിന്ന്യാവാം.."
കൃഷ്ണമ്മാമ അതും‌ പറഞ്ഞ് ഞരങ്ങിയും മൂളിയും എഴുന്നേറ്റ് തോളിലെ മുഷിഞ്ഞ തോര്‍ത്തെടുത്ത് മുഖം തുടച്ചു.
ചിത്രകാരന്‍ കീശയില്‍ തപ്പി നോക്കി..
കയ്യില്‍ തടഞ്ഞത് ഒരു പിടി നോട്ടും ഫോര്‍‌വേഡ് അഡ്രസ്സില്‍ വന്ന മുഷിഞ്ഞ ഒരു കത്തുമായിരുന്നു..
പൊട്ടിക്കാത്ത കത്ത് അലസമായി ഒരു ഭാഗത്തേക്കിട്ട് കുറച്ച് കാശെടുത്ത് അയാള്‍ ആ വൃദ്ധനു നല്‍കി..ഒപ്പം ചിത്രാകരന്മാരുടെ സ്വര്‍ഗ്ഗമെന്നറിയപ്പെടുന്ന നാട്ടില്‍ നിന്നും കൊണ്ടു വന്ന വിലകൂടിയ മദ്യത്തിന്റെ ഒരു കുപ്പിയും..
പുറത്ത് കാറില്‍ ഉറക്കം തൂങ്ങുന്ന ഡ്രൈവറെ വിളിച്ച് മാമനെ വീട്ടിലെത്തിക്കാന്‍ ഏല്പ്പിച്ച് ചിത്രകാരന്‍ ആ വലിയ വീടിന്റെ തിളങ്ങുന്ന ഗ്രാനൈറ്റ് പതിച്ച തറയില്‍ മലര്‍ന്നു കിടന്നു..
താന്‍ തോറ്റുപോവുകയാണോ..തന്റെ സര്‍ഗ്ഗപ്രതിഭ വറ്റിത്തുടങ്ങിയോ..
നിറം മങ്ങിയ ഓര്‍മ്മച്ചെപ്പിലെ ശോഭകുറഞ്ഞ വാക്കുകളിലെ വിവരണങ്ങളില്‍ നിന്നും
എത്രപേരുടെ മാഞ്ഞുപോയ മുഖങ്ങള്‍ ചായം കൊടുത്ത് പുനര്‍ജ്ജനിപ്പിച്ചു..
ഇത്തിരി വിവരണങ്ങളിലെ നീര്‍ ചുരത്തി താന്‍ നിറങ്ങള്‍ക്ക് ജീവന്‍ നല്‍കുമ്പോള്‍ ക്യാന്‍വാസില്‍ തെളിയുന്ന
ഉറ്റവരുടെ ചിത്രങ്ങള്‍ക്ക് മുന്‍പില്‍ സ്നേഹാദരങ്ങളോടെ നില്‍ക്കുന്നത് കണ്ട്
ഉള്ളിലുള്ള ഇത്തിരി അഹങ്കാരം കലര്‍ന്ന സന്തോഷം താന്‍ എത്ര തവണ കടിച്ചമര്‍ത്തി നിന്നു..
എന്നിട്ടുമെന്തേ ഇപ്പോള്‍ താന്‍ പരാജിതനാവുന്നു..
രണ്ടാഴ്ച്ച കൊണ്ട് ഇത് തീര്‍ത്ത് മടങ്ങി വരാമെന്ന് പറഞ്ഞാണല്ലോ ഹേമയെ സമ്മതിപ്പിച്ച് തന്റെ കുഗ്രാമത്തിലേക്ക് തിരിച്ചത്..ഇതിപ്പോ ആഴ്ച്ച നാലാകുന്നു..അച്ഛന്റെ പഴയ പരിചയക്കാരെ തപ്പിയെടുക്കാന്‍ തന്നെ ഇത്തിരി പാടുപെട്ടു..
മിക്കവരും അച്ഛന്റെ ലോകത്തേക്ക് യാത്രയായിരുന്നു..അവശേഷിച്ചവര്‍ അവശരും ഓര്‍മ്മ ശക്തിപാടേ മാഞ്ഞവരും ഒക്കെയായി...
അവസാനം കൃഷണമ്മാമയുടെ വിവരണങ്ങള്‍ക്ക് മുന്‍പിലും അച്ഛന്റെ രൂപം പിടിതരാതെ മറഞ്ഞു നിന്നപ്പോള്‍ അയാള്‍ ആകെ അസ്വസ്ഥനായി..
ചുണ്ടത്ത് എരിയുന്ന സിഗററ്റിനൊപ്പം അയാളുടെ മോഹങ്ങളും എരിഞ്ഞമരാന്‍ തുടങ്ങി..
രണ്ടു വയസ്സുള്ളപ്പോള്‍ തന്നെ വിട്ട് മറ്റൊരു ലോകത്തേക്ക് പോയ തന്റെ അച്ഛന്റെ രൂപം ഒന്നു കാണാനായിരുന്നു അയാള്‍ ഇത്രയും പാടുപെട്ടതു..വല്ലാത്ത കൊതിയോടെ പലപ്പഴും ശ്രമിച്ചിട്ടും അച്ഛന്റെ രൂപം മാത്രം അയാളുടെ വര്‍ണ്ണങ്ങളില്‍ വിരിഞ്ഞില്ല..തന്റെ സര്‍ഗ്ഗപ്രതിഭയുടെ ഉറവിടം അച്ഛന്റെ കുടുംബപാരംബര്യമായിരുന്നത്രേ..എവിടെയും കൊത്തിവെക്കപ്പെടാത്ത അച്ഛന്റെ രൂപം
മെനഞ്ഞെടുക്കുക..പേരുകേട്ടപ്രതിഭയ്ക്ക് വല്ലപ്പോഴും സ്മരണാഞ്ജലിയെഴുതുന്ന പത്രക്കാരനും അതുപയോഗപ്പെടും..
ഒടുവില്‍ ഇതിനൊന്നു വേണ്ടി മാത്രം അകലെ നിന്നും ഒരു തിരിച്ചു വരവ്...
തീര്‍ത്തും പരാജിതനായ ഒരു പോരാളിയെ പോലെ അയാള്‍ അവിടെ മലര്‍ന്ന് കിടന്നു..
ചിന്നി ചിതറിയ ബ്രഷുകളും ചായക്കൂട്ടുകളും നിറം പുരണ്ട തുണിക്കഷ്ണങ്ങളും
കടലാസില്‍ കോറിയിട്ട സ്കെച്ചുകളും അയാള്‍ക്കു ചുറ്റും നിന്ന് ഉറക്കെ പരിഹസിച്ച് ചിരിച്ചു.
മുന്നില്‍ ഭീമാകാരനെപ്പോലെ സ്റ്റാന്റിലെ വിളറി വെളുത്ത ക്യാന്‍‌വാസാകട്ടെ അയാളെ നോക്കി വിരക്തിയോടെ പല്ലിളിച്ചു കാണിക്കുന്നതും
അയാള്‍ കണ്‍ടു..
തന്റെ പേരും പ്രശസ്തിയും പത്രമാധ്യമങ്ങള്‍ തന്നെക്കുറിച്ചെഴുതിയ പ്രശംസാ വാക്കുകളുമൊക്കെ ഒരു പുളിപ്പോടെ തികട്ടി വരുന്നതായി അയാള്‍ക്ക് തോന്നി..
ഇനിയുമൊരു ശ്രമത്തിനു കൂടി കഴിയാത്ത വിധം അയാള്‍ തളര്‍ന്നു പോയിരുന്നു..
പുറത്ത് വെയില്‍ ചാഞ്ഞതും മുറിയിലേക്ക് ഇരുട്ട് പതിയെ കയറി വന്നതും അയാളറിഞ്ഞില്ല..
ലഹരി കൂടിയതോ എന്തോ കണ്ണുകള്‍ അടഞ്ഞുപോയതും അയാളറിഞ്ഞില്ല..
* * * * * * * * * * * * * * * * * * * * * * * *
" വാസൂ..വാസൂട്ട്യേ.."
നീട്ടിയുള്ള വിളി കേട്ട് അയാള്‍ ഞെട്ടിയുണര്‍ന്നു...
അരണ്ട വെളിച്ചത്തില്‍ സ്ഥലകാല ബോധമുണരാന്‍ അല്പസമയമെടുത്തു.
പിന്നെ അയാള്‍ ചുറ്റിലും നോക്കി..
ആരാണു തന്നെ വിളിച്ചത്..?
അയാള്‍ക്ക് ആരേയും അവിടെ കാണാന്‍ കഴിഞ്ഞില്ല..
എന്നാല്‍ ഡ്രോയിം‌ഗ് സ്റ്റാന്റിലെ വെളുത്ത കാന്‍‌വാസില്‍ ഒരു രൂപം മെല്ലെ തെളിഞ്ഞു വരുന്നത് പാതി തുറന്ന കണ്ണുകളാലയാളറിഞ്ഞു..
അച്ഛന്റെ മരണശേഷം അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകളും വഴിപാടുകളുമായി ജീവിതം ഉഴിഞ്ഞു വെച്ച് ഒടുവില്‍ പേരും പ്രശസ്തിയും നഗരം സമ്മാനിച്ച പ്രേയസിയും അയാളെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയപ്പോള്‍ ഏതോ ഒരു ശരണാലയത്തില്‍ അയാള്‍ക്ക് ഉപേക്ഷിച്ച് പോകേണ്ടി വന്ന അയാളുടെ അമ്മയുടെ രൂപമായിരുന്നു അത്....
ഒരാന്തലോടെ അയാള്‍ പിന്നിലേക്ക് വേച്ചുപോയി..
അയാലുടെ കാലുതട്ടി ചോരയുടെ നിറമുള്ള ചായക്കൂട്ടുകളിലൊന്ന് മറിഞ്ഞു വീണത് പൊട്ടിക്കാതെ നിലത്ത് കിടന്നിരുന്ന ശരണാലയം അധികൃതരയച്ച കത്തിന്മേലേക്കായിരുന്നു..
അതിലെ ചായം മെല്ലെ ഒഴുകി ആ കത്തിനെയാകെ മൂടുന്നത് അയാള്‍ കണ്ടുനിന്നു..
പതിയെ അതൊഴുകിയൊഴുകി അയാളുടെ കാലിനടിയില്‍ വല്ലാത്ത ഒരു നനവായി പടര്‍ന്നുകയറുന്നതും അന്ധാളിപ്പോടെ അയാളറിഞ്ഞു...
------


45 Responses to "വര്‍ണ്ണങ്ങളില്‍ മാഞ്ഞുപോയ അമ്മ!"
അലി said...

കൺ‌മുന്നിലുണ്ടായിരുന്ന അമ്മയെ ഉപേക്ഷിച്ച് ചെറുപ്പകാലത്ത് വിട്ടകന്ന അച്ഛന്റെ രൂപം സൃഷ്ടിക്കാൻ ശ്രമിച്ച വിഡ്ഢി!

നൌഷാദ് ഭായ്... കഥ നന്നായിരുന്നു.


Tuesday, June 8, 2010 at 11:28:00 PM GMT+3
അലി said...

ഹെഡർ കലക്കി! പടച്ചോനെ... എന്റെയാണോ കാലു കാണുന്നത്?


Tuesday, June 8, 2010 at 11:30:00 PM GMT+3
വരയും വരിയും : സിബു നൂറനാട് said...

നല്ലൊരു കളറ് പടവും കാണാം, ചിരിക്കുകേം ചെയ്യാമെന്ന് കരുതി വന്നതാ...സെണ്ടി അടിപ്പിച്ചല്ലോ അണ്ണാ..

കഥ നന്നായിരിക്കുന്നു.


Wednesday, June 9, 2010 at 12:27:00 AM GMT+3
പാവപ്പെട്ടവൻ said...

കഥ നന്നായിരുന്നു.


Wednesday, June 9, 2010 at 1:47:00 AM GMT+3
Vayady said...

ഇത്തവണയും എന്തെങ്കിലും ഗുലുമാല്‍ ഒപ്പിച്ച് വെച്ചിട്ടുണ്ടാകും എന്ന് കരുതിയാണ്‌ വന്നത്. പക്ഷെ പതിവിനു വിപരീതമായി വ്യത്യസ്തമായൊരു കഥയാണ്‌ വായിക്കാന്‍ സാധിച്ചത്. ഒരു ജീവിതം മുഴുവനും മക്കള്‍ക്ക് വേണ്ടി ജീവിച്ച് തീര്‍ത്ത മാതാപിതാക്കള്‍. ഒടുവില്‍ അവരെ വൃദ്ധസദനത്തിലെ ഏകാന്തയിലേയ്ക്ക് വലിച്ചെറിയുന്ന മക്കള്‍. ഇന്ന് വാര്‍ദ്ധക്യം ഒരു ശാപമായിത്തീരുന്നു.
നല്ല കഥ.


Wednesday, June 9, 2010 at 2:03:00 AM GMT+3
Wash'Allan JK | വഷളന്‍ ജേക്കെ said...

കഥ ചിന്തിപ്പിച്ചു. മക്കള്‍ക്ക് വല്ലപ്പോഴും ഇങ്ങനെ പറയാനും പരിതപിക്കാനും മാത്രം മാതാപിതാക്കളുടെ വാര്‍ദ്ധക്യം. അവര്‍ക്ക് അവര്‍ തന്നെ തുണ.

കക്കാടിന്റെ സഫലമീയാത്ര ഓര്‍മ്മ വന്നു. ഗൂഗ്ലിയപ്പോള്‍ ഒരു ലിങ്ക് കിട്ടി.

പടം അസാധ്യം...


Wednesday, June 9, 2010 at 3:41:00 AM GMT+3
Umesh Pilicode said...

നന്നായിരിക്കുന്നു.....


Wednesday, June 9, 2010 at 6:27:00 AM GMT+3
എറക്കാടൻ / Erakkadan said...

ഇഷ്ടായി .......ന്നു വച്ചാല്‍ നന്നായി


Wednesday, June 9, 2010 at 6:36:00 AM GMT+3
ശ്രീക്കുട്ടന്‍ said...

നൌഷാദ് ഭായ് മനോഹരമായ കഥ.


Wednesday, June 9, 2010 at 7:04:00 AM GMT+3
mukthaRionism said...

നല്ല കഥ.

ബ്ലോഗിന്റെ പുതിയ രൂപം നന്നായി.
ആ ഹെഡ്ഡര്‍ ഞമ്മക്ക് നല്ലോണം പുടിച്ചിരിക്കണു..
ഉസാറായി പഹയാ..
ഉസാറുമ്മലുസാറായി!


Wednesday, June 9, 2010 at 8:29:00 AM GMT+3
ഹംസ said...

മൈലില്‍ ലിങ്ക് കണ്ടപ്പോള്‍ നൌഷാതിന്‍റെ തല വര കാണാന്‍ ഓടി വന്നു. വെട്ടുകത്തിയുമായി നില്‍ക്കുന്ന കൊമ്പുവെച്ച നൌഷാദിനെ കണ്ടപ്പോള്‍ ഒന്നു ചിരിച്ചു ഡ്രാക്കുളയുടെ മടയിലാണല്ലോ പടച്ചോനെ പെട്ടത് എന്ന പേടിയോടെ കഥ വായിച്ചു. ! നല്ല കഥ.!!! ബന്ധങ്ങളുടെ കഥ പറയുമ്പോള്‍ ഇങ്ങനെ പറയണം കണ്മുന്നില്‍ ഉണ്ടായിരുന്ന അമ്മയെ കാണാത്തവന്‍ അച്ഛന്‍റെ ചിത്രം തയ്യാറാക്കാനിറങ്ങുന്നു.! ക്ലൈമാക്സ് നന്നായി പ്രതീക്ഷിച്ചതല്ല വന്നത് അതുകൊണ്ട് കഥ സൂപ്പറായി.


Wednesday, June 9, 2010 at 9:30:00 AM GMT+3
Naushu said...

കഥ നന്നായിരിക്കുന്നു.
ഇഷ്ടായി ......


Wednesday, June 9, 2010 at 9:44:00 AM GMT+3
ഒഴാക്കന്‍. said...

പഹയാ കൊള്ളാം കലക്കി കഥ


Wednesday, June 9, 2010 at 9:46:00 AM GMT+3
ഉപാസന || Upasana said...

കഥയില്‍ താങ്കളുടെ ആത്മാവു കാണുന്നു
:-)


Wednesday, June 9, 2010 at 10:23:00 AM GMT+3
ഒരു യാത്രികന്‍ said...

നല്ല കഥ. ഇഷ്ടപ്പെട്ടു. ആ ഹെഡ്ഡര്‍ കലകീഷ്ട.....സസ്നേഹം


Wednesday, June 9, 2010 at 10:31:00 AM GMT+3
Anonymous said...

" അച്ഛന്റെ മരണശേഷം അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകളും വഴിപാടുകളുമായി ജീവിതം ഉഴിഞ്ഞു വെച്ച് ഒടുവില്‍ പേരും പ്രശസ്തിയും നഗരം സമ്മാനിച്ച പ്രേയസിയും അയാളെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയപ്പോള്‍ ഏതോ ഒരു ശരണാലയത്തില്‍ അയാള്‍ക്ക് ഉപേക്ഷിച്ച് പോകേണ്ടി വന്ന അയാളുടെ അമ്മയുടെ രൂപമായിരുന്നു അത്...പതിയെ അതൊഴുകിയൊഴുകി അയാളുടെ കാലിനടിയില്‍ വല്ലാത്ത ഒരു നനവായി പടര്‍ന്നുകയറുന്നതും അന്ധാളിപ്പോടെ അയാളറിഞ്ഞു..."..ഈ വരികള്‍ ഹൃദയത്തില്‍ ചോരപൊടിയിച്ചു.... ബന്ധങ്ങള്‍ എല്ലാം ബന്ധനങ്ങള്‍ ആയി തോന്നുന്ന കാലം ..പടത്തിന് ഒരു സല്യൂട്ട് ..


Wednesday, June 9, 2010 at 11:17:00 AM GMT+3
കൂതറHashimܓ said...

പതിവ് നര്‍മ്മങ്ങളില്‍ നിന്ന് വിത്യസ്ഥമായ ഒരു രചന.. ഇഷ്ട്ടായി, നന്നായി എഴുതിയിരിക്കുന്നു ... :)
(ബ്ലോഗ് ഹെഡ്ഡെര്‍ കലക്കി മചൂ)


Wednesday, June 9, 2010 at 2:08:00 PM GMT+3
ഗീത said...

കഥ വായിക്കും മുന്‍‍പേ പടം ക്ലിക്കിയപ്പോള്‍ തോന്നിയത്, 2 കൈ കൊണ്ടും 2 കാലു കൊണ്ടും പടം വരയ്ക്കാന്‍ നോക്കീട്ടു പറ്റാതെ വട്ടു പിടിച്ചിരിക്കുന്ന നൌഷാദിന്റെ ചിത്രമാണ് അതെന്നാണ്. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി കഥയിലെ നായകന്റെ സ്ഥിതിയാണ് ആ ചിത്രത്തിലെന്ന്. ചിലരിങ്ങനെയാ. കണ്മുന്നിലുള്ളത് കാണില്ല, കാണാമറയത്തിരിക്കുന്നതിനെ കാണാന്‍ ശ്രമിച്ചു കൊണ്ടിരിക്കും.


Wednesday, June 9, 2010 at 4:37:00 PM GMT+3
പട്ടേപ്പാടം റാംജി said...

കണ്മുന്നില്‍ കാണുന്നതിനെ ഇട്ടെറിഞ്ഞ് കാണാത്തതിനെ കാണാന്‍ പാടുപെടുന്ന ജീവിത യാഥാര്‍ഥ്യം....
നന്നായിരിക്കുന്നു.


Wednesday, June 9, 2010 at 5:17:00 PM GMT+3
Readers Dais said...

കണ്മുന്നിലുള്ള അമ്മയെ കാണാതെ എത്ര ശ്രമിച്ചാലും കാണാന്‍ പറ്റുമോ മനസ്സില്‍ ഉണ്ടെന്നു വെറുതെ പറയുന്ന അച്ഛനെ


Wednesday, June 9, 2010 at 5:37:00 PM GMT+3
Manoraj said...

നല്ല കഥ. ഇനി ഈ ബ്ലോഗിൽ വരില്ല :) ഇവിടെ ദേ കുതികാൽ വെട്ടലല്ലേ. കൊട്ടേഷൻ അലിയെ വെട്ടിയിട്ട് കാലുമാത്രം ബാക്കി. ഞാൻ പോകുന്നു

നല്ല കഥ. അത് ആദ്യം പറഞ്ഞല്ലോ അല്ലേ


Wednesday, June 9, 2010 at 6:33:00 PM GMT+3
ഉസ്മാന്‍ പള്ളിക്കരയില്‍ said...

ചായക്കൂട്ടുകളുടെ
ചമയമഴിഞ്ഞ്‌
ചിത്രകാരന്റെ പതനം.

ദന്തഗോപുരത്തില്‍ നിന്ന്‌
താഴേയ്ക്ക്.. താഴേയ്ക്ക്..

പരുഷയാഥാര്‍ത്ഥ്യങ്ങളുടെ
പാറയിലേയ്ക്ക്..
തിരിച്ചറിവുകളുടെ
തീക്കനലിലേയ്ക്ക്....

നന്നായിരിക്കുന്നു രചന.
ആശംസകള്‍


Wednesday, June 9, 2010 at 6:50:00 PM GMT+3
Mohamed Salahudheen said...

ഇഷ്ടായി, നന്ദി


Wednesday, June 9, 2010 at 10:33:00 PM GMT+3
നൗഷാദ് അകമ്പാടം said...

@അലി : സന്ദര്‍ശനത്തിനും കമന്റിനും നന്ദി !

@ വരയും വരിയും : സിബു നൂറനാട് :

ഏറ്റോ..? അത്രക്ക് പ്രതീക്ഷിച്ചില്ല..അഭിപ്രായത്തിനു വളരെ നന്ദി!

@ പാവപ്പെട്ടവന്‍ : വളരെ സന്തോഷം..ഇനിയും വരുമല്ലോ..

@Vayady : വായാടീ..ആരോടും പറയരുത്. ഇതാണു സത്യത്തില്‍ എന്റെ ഇഷ്ട തട്ടകം..നര്‍മ്മം ആളെക്കൂട്ടാനുള്ള നമ്പര്‍ മാത്രം !
വാര്‍ദ്ധക്യവും വൃദ്ധസദനവുമെല്ലാം നമ്മള്‍ ഒരു പാട് വിചിന്തനം നടത്തേണ്ട വിഷയങ്ങള്‍ തന്നെ..
മാതാപിതാക്കളുടെ വാര്‍ദ്ധക്യം മക്കള്‍ക്ക് അവരോടുള്ള കടം വീട്ടാനുള്ള അവസരമാണെന്നത് പലരും
മറക്കുന്നത് വേദനാജനകമാണു..

@വഷളന്‍ | Vashalan : അതെ..നാം എങ്ങനെ നമ്മുടെ മാതാപിതാക്കളെ നോക്കുന്നു
അതു പോലെ തന്നെയാവും നമ്മുടെ മക്കള്‍ നമ്മളേയും നോക്കുക എന്നത് സത്യം തന്നെ..!
ലിങ്ക് കണ്ടു..
((വരയാണല്ലോ മുഖ്യ തൊഴില്‍ !!))

@ ഉമേഷ്‌ പിലിക്കൊട് : സന്തോഷം..നന്ദി !

@ എറക്കാടൻ / Erakkadan : നന്ദീട്ടോ..പെരുത്ത് നന്ദി..!

@ ശ്രീക്കുട്ടന്‍ :വളരെ നന്ദി!

@ »¦മുഖ്‌താര്‍¦udarampoyil¦«
കഥയും ഹെഡറും ഇഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം മുഖ്താര്‍ ഭായ്!

@ ഹംസ :
ട്രാക്കൊന്നു മാറ്റി പിടിച്ചതാ..ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ സന്തോഷം..
ഇനിയും വരണം..!

@ Naushu :സന്തോഷം..നന്ദി നൗഷൂ..!

@ ഒഴാക്കന്‍. :നന്ദി ഒഴാക്കാ !

@ ഉപാസന || Upasana : താങ്ക്സ്..:-)

@ ഒരു യാത്രികന്‍ ; നന്ദി..സന്തോഷം.

@ Aadhila : നന്ദി..വായനക്കും കമന്റിനും!

@ കൂതറHashimܓ : സന്തോഷം ഹാഷിം !

@ ഗീത : അതയതെ..വേദനിപ്പിക്കുന്ന ഒരു സത്യമാണത്.
നന്ദി..വീണ്ടും വരുമല്ലോ.

@ പട്ടേപ്പാടം റാംജി : സന്ദര്‍ശനത്തിനും കമന്റിനും നന്ദി കെട്ടോ.

@ Readers Dais : അതെ..കഥയുടെ വണ്‍ലൈന്‍ അതു തന്നെ ! നന്ദി.

@ Manoraj : വരില്ലാന്ന് പറയല്ലേ..എത്ര കഷ്ടപ്പെട്ടാ എല്ലാരേം ഇവിടം വരേ ഒന്നെത്തിക്കുന്നത്..!
ഇനിയും വരണം..! നന്ദി,സന്തോഷം.

@ പള്ളിക്കരയില്‍ :
മനോഹരമായ കവിതയിറ്റുന്ന പ്രതികരണത്തിന് പ്രത്യേക നന്ദി..
കഥ പരത്തി പറയുമ്പോള്‍ കവിത കാച്ചി കുറുക്കി പറയാമല്ലോ !
ഉമേഷ്‌ പിലിക്കൊടിനെ പോലെ.
സന്തോഷം..ഇനിയും വരാന്‍ മറക്കരുതേ..!

@ സലാഹ് : നന്ദി സലാഹ് !


Thursday, June 10, 2010 at 4:07:00 AM GMT+3
Anees Hassan said...

കലക്കന്‍ കേട്ടോ ......കഥയും പുതിയ രൂപവും .


Thursday, June 10, 2010 at 7:09:00 PM GMT+3
നൗഷാദ് അകമ്പാടം said...

@ആയിരത്തിയൊന്നാംരാവ്: നന്ദി, ഇഷ്ട്ടപ്പെട്ടതില്‍ വളരെ സന്തോഷം!


Friday, June 11, 2010 at 12:58:00 AM GMT+3
sm sadique said...

സത്യത്തിലേക്ക് തിരിച്ച് പോകുന്ന ഒരാളുടെ ഹ്രദയനൊമ്പരങ്ങൾ സുന്ദരമായി ആവിഷ്കരിച്ചിരിക്കുന്നു. നന്നായിട്ടുണ്ട്.


Friday, June 11, 2010 at 10:37:00 AM GMT+3
Thommy said...

Liked it....more of your drawings,,,


Friday, June 11, 2010 at 7:05:00 PM GMT+3
Unknown said...

കഥയും വരയും കലക്കി. കണ്മുന്‍പില്‍ ഉണ്ടായിട്ടും കാണാതെ പോകുന്ന ചില യാഥാര്ത്യങ്ങളിലെക്കു ശ്രദ്ധ ക്ഷണിക്കുന്ന കഥ.

തലക്കെട്ട്‌ ഭീകരം !!


Saturday, June 12, 2010 at 3:04:00 PM GMT+3
ആചാര്യന്‍ said...

ഒരു ജീവിതം മുഴുവനും മക്കള്‍ക്ക് വേണ്ടി ജീവിച്ച് തീര്‍ത്ത മാതാപിതാക്കള്‍. ഒടുവില്‍ അവരെ വൃദ്ധസദനത്തിലെ ഏകാന്തയിലേയ്ക്ക് വലിച്ചെറിയുന്ന മക്കള്‍. ഇന്ന് വാര്‍ദ്ധക്യം ഒരു ശാപമായിത്തീരുന്നു.
നല്ല കഥ


Sunday, June 13, 2010 at 12:27:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

വര നന്നായി ,കഥയുടെ പ്ലോട്ടും
അവതരണം ഇനിയും മെച്ചപ്പെടണം..കേട്ടൊ


Sunday, June 13, 2010 at 4:35:00 PM GMT+3
Anonymous said...

വളരെ നന്നായി പല കഥകളിൽ നിന്നും വേറിട്ടൊരു സ്വരം.. ജീവിത യാഥാത്യങ്ങളിൽ എടുത്തു കാണിക്കുന്ന സത്യം ഇനിയും നന്നായി എഴുതാൻ കഴിയട്ടെ ആശംസകൾ തലക്കെട്ട് കലക്കി ട്ടോ ആരാ കാ‍വൽ..


Wednesday, June 16, 2010 at 4:11:00 PM GMT+3
K@nn(())raan*خلي ولي said...

നൌശാദേ, ചതിയാ, പഹയാ, നല്ല പണിയാ കാണിച്ചേ..
എന്റെ ബ്ലോഗില്‍ തെങ്ങ പൊട്ടിച്ചു മുങ്ങിയല്ലേ.
എന്റെ തലയില്‍ ഒരു തേങ്ങാ ഇങ്ങള് കേറ്റിവെച്ചത്.
ഇപ്പം ഞാന്‍ അനുഭവിക്ക്വാ..


Saturday, June 19, 2010 at 10:34:00 AM GMT+3
K@nn(())raan*خلي ولي said...

ഇത് കലക്കി. എനിക്ക് വായനക്കാരുടെ തല്ലു കൊള്ളുന്ന ഒരു ചിത്രം വരക്കു. ഉപയോഗം വരും.


Saturday, June 19, 2010 at 10:36:00 AM GMT+3
MT Manaf said...

ചിത്രകാരന്റെ ഉള്ളം
ഓര്‍മയുടെ
ഒടിഞ്ഞ മുനകള്‍
അണിയറക്കു പിന്നിലെ
ഭൂതകാലത്തിന്റെ
കിലുക്കം
വര്‍ത്തമാനത്തിന്റെ
വര്‍ണ്ണങ്ങള്‍
ബന്ധങ്ങള്‍
മറ്റു ബന്ധനങ്ങള്‍
എല്ലാ ചായക്കൂട്ടുകളും
ചേര്‍ത്തിരിക്കുന്നു നൌഷാദ്


Monday, June 28, 2010 at 10:25:00 AM GMT+3
ഹരി/സ്നേഹതീരം പോസ്റ്റ് said...

കയ്യിലുള്ളതിനെ വിട്ട് പറക്കുന്നതിനു പിറകെ പോകുന്ന വര്‍ത്തമാനകാലമനുഷ്യനെ താങ്കളുടെ ചായക്കൂട്ടുകളിലൂടെ വരച്ചിട്ടപ്പോള്‍ ഒത്തിരി നന്നായി.കാരിക്കേച്ചറുകളുടെ സ്ഥായീഭാവം ഹാസ്യമാണെന്ന് ഒരഭിപ്രായമുണ്ട്.അങ്ങനെയെങ്കില്‍ ഇതിനൊപ്പം ചേര്‍ത്ത ചിത്രം ഈ കഥയുടെ
ഭാവത്തിന് ചേരുന്നതല്ല.പ്രമേയത്തിന്റെ പശ്ചാത്തലത്തിന് പുതുമയുണ്ട്.നൌഷാദ്ജീ...മംഗളം!


Monday, April 4, 2011 at 11:16:00 PM GMT+3
Sabu Hariharan said...

Different one. Good!
My wishes :)


Tuesday, April 5, 2011 at 12:34:00 AM GMT+3
Anonymous said...

കഥ നന്നായി...ക്ലാസ്സിക്‌ രൂപം കൈവന്നിട്ടുണ്ട്....


Tuesday, April 5, 2011 at 1:47:00 PM GMT+3
Jefu Jailaf said...

നൗഷദ്ക്കാ..അപാരമായ ട്വിസ്റ്റിങ്ങ്.. ഇവിടെ വന്നിട്ടൊരിക്കലും വെറുതെയായിട്ടില്ല. അഭിപ്രായമില്ല ആശംസ മാത്രം..


Tuesday, April 5, 2011 at 7:41:00 PM GMT+3
ഷബീര്‍ - തിരിച്ചിലാന്‍ said...

ചിന്തിപ്പിക്കുന്ന കഥ... വെത്യസ്തമായ ശൈലിയില്‍ പറഞ്ഞത് ഇഷ്ടപ്പെട്ടു.
ശരണാലയത്തില്‍നിന്ന് വന്ന ആ കത്ത് പൊട്ടിക്കാഞ്ഞത് നന്നായി. വയിക്കുന്നവര്‍ക്ക് പറയാതെ മനസ്സിലാക്കികൊടുക്കുന്ന ഒന്നാണ് ആ കത്ത്.
ആശംസകള്‍...


Wednesday, April 6, 2011 at 11:08:00 AM GMT+3
Unknown said...

സാധാരണക്കാരന്റെ ജീവിതം ചിത്രീകരിച്ച ചിത്രകാരന്റെ മനസിന്റെ വഴികളിലെക്കൊരു എത്തിനോട്ടം.... ഇതില്‍ സത്യത്തിന്റെ മൗന സ്വരങ്ങളുണ്ട്‌ , സ്നേഹത്തിന്റെ സ്പന്ദനമുണ്ട്‌. പ്രകൃതിയെ സ്നേഹിച്ച കലാകാരന് പ്രകൃതിയുടെ സഹനവും കാരുണ്യവും നിറഞ്ഞ മനസ്സ് വെളിപ്പെടുകയാണ്.ജീവിതവും സൌഭാഗ്യങ്ങളും പകുതിയോളം ഉരുക്കിയോഴിച്ചതാണ് കലാകാരന്‍റെ ക്യാന്‍വാസ് .കാലു തട്ടി മറിഞ്ഞുവീണ ചോരയുടെ നിറമുള്ള ചായം പടര്‍ന്നു കയറിയത് പൊടിപിടിച്ച കലാകാരന്റെ മനസിലേക്ക് തന്നെയായിരുന്നു. അപ്പോഴും ചിന്നി ചിതറിയ ബ്രഷുകളും ചായക്കൂട്ടുകളും നിറം പുരണ്ട തുണിക്കഷ്ണങ്ങളും
കടലാസില്‍ കോറിയിട്ട സ്കെച്ചുകളും അയാള്‍ക്കു ചുറ്റും നിന്ന് ഉറക്കെ പരിഹസിച്ച് ചിരിക്കുന്നുണ്ടാവാം. പ്രിയ നൗഷാദ്....നല്ല എഴുത്ത്.അഭിനന്ദനങള്‍.


Sunday, June 19, 2011 at 2:21:00 PM GMT+3
കാന്താരി said...

hear touching one,nammal angane avaathirikaam,nammude makkal angane avathirikaan prarthikaam


Sunday, June 19, 2011 at 5:43:00 PM GMT+3
ജെ പി വെട്ടിയാട്ടില്‍ said...

വെരി ഇന്ററസ്റ്റിങ്ങ്.
ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍


Sunday, June 19, 2011 at 9:23:00 PM GMT+3
niyas said...

നൌഷാദൂട്ടിയെ... അസ്സലായിരിക്കുന്നു കഥ.
ഇതൊക്കെയുണ്ടായിട്ടെന്തേ കുട്ടി ഇതുവരെ ഞങ്ങളോട് പറയാതിരുന്നത്? അത് കഷ്ടായിപ്പോയിട്ടോ..
:-)


Sunday, June 19, 2011 at 10:06:00 PM GMT+3
Noushad Koodaranhi said...

മനുഷ്യ ബന്ധങ്ങളിലെ ഇഴയടുപ്പങ്ങളില്‍ സ്നേഹത്തിന്റെ ചായക്കൂട്ട്, പശിമയോടെ ഒട്ടിനിന്ന എല്ലാ കാലത്തും, ഇങ്ങിനെയും ആളുകള്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു എന്ന് ഇക്കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു...കെട്ടിലും മട്ടിലും നല്ല ഒതുക്കവും കൈ വഴക്കവും...ഞാന്‍ ഞെട്ടിയത് അതിലല്ല... ഈ ചിത്രകാരന്‍ യഥാര്‍ഥത്തില്‍ കവിയോ, കഥാകാരനോ ,സാമൂഹിക വിമര്‍ശകണോ.... അതോ..അതോ....തുടരുക ഈ സപര്യകള്‍ പ്രിയ സുഹൃത്തെ.....


Tuesday, June 21, 2011 at 9:59:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors